പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധിക്കുമ്പോള്‍ സമ്പന്നന് എന്നോ പാവപ്പെട്ടവന് എന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒന്ന് നടുങ്ങും. ഇതിനു കാരണം നിത്യോപയോഗസാധനങ്ങളുടെ വില ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നത് തന്നെയാണ്. ഉപ്പ് തൊട്ടു കര്‍പ്പൂരം വരെ എന്ന് പറഞ്ഞാല്‍ ലിസ്റ്റ് പൂര്‍ണമാകില്ല, കാരണം ബസ്ചാര്‍ജ്, ടാക്സി ചാര്‍ജ്, എന്ന് തുടങ്ങി വൈദ്യുതിയുടെ ചെലവ് വരെ ഉയരുന്നു. ഇന്ത്യയില്‍ ഇരുചക്രവാഹനങ്ങളും ചെറുകാറുകളും സാധാരണ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായത് കൊണ്ട് പെട്രോള്‍ പണക്കാരന്റെ ഇന്ധനം ആണെന്ന് ഒരു നിലക്കും പറയാന്‍ കഴിയില്ല. ചെറുകിട വാഹനങ്ങള്‍ ഒരു ആഡംബരം എന്നതില്‍ കവിഞ്ഞു അത്യാവശ്യം എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. അടിക്കടി ഉയരുന്ന പെട്രോളിയം വില എല്ലാവരുടെയും ജീവിത ചെലവിന്റെ താളം തെറ്റിക്കുന്നു. വില ഉയരുന്നതിനു മാറി മാറി വരുന്ന സര്‍ക്കാരുകള്‍ നല്കുന്ന മറുപടികള്‍ ജനങ്ങള്‍ക്ക് ഒട്ടും തന്നെ ദഹിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍. എല്ലായ്പോഴും ചൂണ്ടികാണിക്കാന്‍ ക്രൂഡോയിലിന്റെ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ മൊത്തവിലസൂചികയിലെ ഉയര്‍ച്ചയും താഴ്ചയും മാത്രമേയുള്ളൂ. എന്നാല്‍ വില താഴുമ്പോള്‍ അതിനു ആനുപാതികമായി പെട്രോളിയം ഉത്പന്നവില കുറയുന്നുമില്ല. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകള്മാനംമുട്ടെ ആളിപ്പടര്‍ന്നു നില്‍ക്കുകയാണ്. എല്ലാവരുടെയും മനസ്സില്‍ ഉള്ള സംശയങ്ങള്‍ താഴെ പറയുന്നവയാണ്.
അന്താരാഷ്ട്ര വിപണിയില്‍ വില കാണിക്കുന്നത് ഒരു ബാരല്‍ ക്രൂഡ്ഓയിലിന് ആണ്. ഇത് പ്രോസ്സസ് ചെയ്താല്‍ നൂറു കണക്കിന് ഉല്പന്നങ്ങള് ആണ് വരുന്നത്. നമ്മുടെ പല തട്ടുകടകളില്‍ വെളിച്ചെണ്ണക്കും പാമോയിലിനും പകരം ഉപയോഗിക്കുന്ന ലിക്വിഡ് പാരഫിന്‍ വരെ ഇതില്‍ നിന്നാണ്. ഇതിലെ എല്ലാ ഉല്പന്നങ്ങള്ക്കും സര്‍ക്കാര്‍ സബ്സിഡി ഇല്ല എന്നത് ആരും ഓര്‍ക്കുന്നില്ല.
- പൊതുമേഖലാ എണ്ണ കമ്പനികളും സ്വകാര്യ എണ്ണ കമ്പനികളും നഷ്ടത്തിലാണ് എന്ന് പറയുന്നത് ശരിയാണോ?
- അണ്ടര്‍ റിക്കവറി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
- അന്താരാഷ്ട്ര എണ്ണ വില എങ്ങനെയാണ് നമ്മുടെ ആഭ്യന്തര വിലയെ ബാധിക്കുന്നത്?
അന്താരാഷ്ട്ര വിപണിയില്‍ വില കാണിക്കുന്നത് ഒരു ബാരല്‍ ക്രൂഡ്ഓയിലിന് ആണ്. ഇത് പ്രോസ്സസ് ചെയ്താല്‍ നൂറു കണക്കിന് ഉല്പന്നങ്ങള് ആണ് വരുന്നത്. നമ്മുടെ പല തട്ടുകടകളില്‍ വെളിച്ചെണ്ണക്കും പാമോയിലിനും പകരം ഉപയോഗിക്കുന്ന ലിക്വിഡ് പാരഫിന്‍ വരെ ഇതില്‍ നിന്നാണ്. ഇതിലെ എല്ലാ ഉല്പന്നങ്ങള്ക്കും സര്‍ക്കാര്‍ സബ്സിഡി ഇല്ല എന്നത് ആരും ഓര്‍ക്കുന്നില്ല.
സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് രാജ്യത്തിന്റെ പെട്രോളിയം ആവശ്യത്തിന്റെ 80 ശതമാനമാണ് ഇറക്കുമതി. അതായത് ബാക്കി 20 ശതമാനം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതാണ്. ഈ പറഞ്ഞ 80% ഇറക്കുമതി ലോങ്ങ് ടേം കോണ്ട്രാക്റ്റ് ആണ്. എന്ന് വെച്ചാല്‍ ഒരു നിശ്ചിത അളവ് ക്രൂഡ്ഓയില്‍ നിശ്ചിതകാലം ഫിക്സ്ഡ് ആയ വിലക്ക് വാങ്ങാം എന്ന കരാര്‍. അപ്പോള്‍ അന്താരാഷ്ട്ര വിലയിലെ വ്യതിയാനങ്ങളും ഒരു പരിധി വരെ നമ്മെ ബാധിക്കുന്നില്ല എന്ന് തന്നെ പറയേണ്ടി വരും. ക്രൂഡ്ഓയില്‍ പ്രോസ്സസ് ചെയ്യാന്‍ ഇന്ത്യയുടെ സാങ്കേതിക ശേഷി മറ്റ് പല രാജ്യങ്ങളേക്കാള്‍ മികച്ചതാണുതാനും. റിഫൈനറികളിലെ സംസ്കരണകാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്തമായതുകൊണ്ടുതന്നെ നമുക്കാവശ്യമുള്ളതില്‍ കൂടുതല്‍ അസംസ്കൃത എണ്ണ നമ്മള് ഇറക്കുമതി ചെയ്യുകയും സംസ്കരിച്ച് പെട്രോളിയം ഉത്പന്നങ്ങളായി കയറ്റുമതി ചെയ്യുന്നുമുണ്ട്. ഉദാഹരണത്തിന്, 2009-10 വര്‍ഷത്തില്‍ ഇന്ത്യ ഒരു കോടി ടണ്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തപ്പോള്‍ 2.8 കോടി ടണ്‍ കയറ്റുമതി ചെയ്തു. (രാജ്യത്ത് ആവശ്യമുള്ളതിന്റെ 20 ശതമാനം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നുണ്ടെന്നത് കൂടി കണക്കാക്കണം). ഇത് 2010-2011- ല്‍ ഏകദേശം 64% ആയും 2011-2012-ല്‍ ഏകദേശം 71 % ആയും വളര്‍ച്ച രേഖപ്പെടുത്തി. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന ഇടപാട് ആയതിനാല്‍ കയറ്റുമതി നികുതി ഒഴിവാക്കി കൊടുക്കുന്നുണ്ട്. എന്നുവെച്ചാല്‍ ഇറക്കുമതിക്ക് നികുതി ഫലത്തില്‍ നല്‍കേണ്ടി വരുന്നില്ല. പക്ഷെ ഇറക്കുമതി നഷ്ടം പറയുമ്പോള്‍ കയറ്റുമതിയിലെ ലാഭം എവിടെയും പറയുന്നില്ല. ഡോളര്‍ റേറ്റില്‍ വരുന്ന വ്യതിയാനങ്ങള്‍ അതുപോലെ തന്നെ. ഈ ഇളവ് സ്വകാര്യ കമ്പനികള്‍ക്കും കൊടുക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായി നടപ്പാക്കുന്ന വിലവര്‍ധനവ് റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കമ്പനികള്‍ മറ്റു മൂന്നാം ലോക രാജ്യങ്ങളിലേക്ക് നടത്താന്‍ ഉദ്ദേശിക്കുന്ന കയറ്റുമതിക്ക് വേണ്ടിയാണ് എന്ന് പറയുന്നുണ്ട്. മാത്രമല്ല ഐ.ഓ.സി സുഡാന് പോലുള്ള വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
1991-ന് ശേഷം സ്വദേശ-വിദേശ സ്വകാര്യ കമ്പനികള്‍ ഈ വ്യവസായത്തിലേക്ക് ഇറങ്ങിയതിനെത്തുടര്‍ന്ന്, മാറിമാറിവരുന്ന കേന്ദ്രസര്‍ക്കാരുകള്‍ക്കു മേല്‍ എ.പി.എം. സമ്പ്രദായം നിര്‍ത്തലാക്കാനുള്ള സമ്മര്‍ദമുണ്ടായി. കമ്പനികള്‍ക്കു വില നിശ്ചയിക്കല്‍ തീരുമാനം കൈക്കൊള്ളാനാണിത്. 2002-ല്‍ എ.പി.എം. സമ്പ്രദായം മാറ്റി 'ഇംപോര്‍ട് പാരിറ്റി പ്രൈസ്' സമ്പ്രദായം സര്‍ക്കാര്‍ തിരികെക്കൊണ്ടുവന്നു. അങ്ങനെ ആഭ്യന്തരസംസ്കരണത്തിലുള്ള ചെലവ് പരിഗണിക്കാതെ അന്താരാഷ്ട്രവിപണിക്കനുസരിച്ച് അസംസ്കൃത എണ്ണയ്ക്കും പെട്രോളിയം ഉത്പന്നങ്ങള്‍ക്കും വിലനിശ്ചയിക്കുന്ന സമ്പ്രദായം വീണ്ടുമെത്തി. ഒ.എന്‍.ജി.സി. എന്ന എണ്ണ-പ്രകൃതിവാതക കോര്പറേഷന്, ഓയില്‍ ഇന്ത്യ തുടങ്ങിയ എണ്ണക്കമ്പനികള്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയ്ക്കും അവര്‍ സംസ്കരിക്കുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ക്കും ഇത്തരത്തില്‍ അന്താരാഷ്ട്രവിപണിക്കനുസരിച്ച് വില നിശ്ചയിക്കണം എന്ന വിചിത്രമായ രീതിയാണ് അതോടെ നിലവില്‍വന്നത്. എന്നാല്‍ രസകരമായ വസ്തുത, ഇന്ന് മന്മോഹന് സര്‍ക്കാരിനെതിരെ വാളോങ്ങുന്ന ബി.ജെ.പി ആയിരുന്നു സാധാരണക്കാരന്റെ നടുവൊടിക്കുന്ന ആ തീരുമാനത്തിന് പുറകില്‍ എന്നതാണ്.
പക്ഷേ, അന്ന് വിവിധ കക്ഷികളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയെ ഇതില്‍നിന്ന് ഒഴിവാക്കി. ഇവയുടെ നിരക്ക് എ.പി.എം. സമ്പ്രദായത്തില്‍ നിശ്ചയിക്കുക എന്ന രീതി തുടര്‍ന്നു. 'ഇംപോര്‍ട്ട് പാരിറ്റി പ്രൈസ്' സംവിധാനം മുഖേനപെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം തുടങ്ങിയവയുടെ വില നിശ്ചയിച്ചിരുന്നെങ്കിലുള്ള നിരക്കും 'അഡ്മിസ്ട്രേറ്റീവ് പ്രൈസിങ്' സമ്പ്രദായം എന്ന സര്‍ക്കാര്‍ നിയന്ത്രണമുള്ള സംവിധാനത്തില്‍ കീഴില്‍ ചുമത്താവുന്ന നിരക്കും തമ്മിലുള്ള വ്യത്യാസം കമ്പനികള്‍ ഇതോടെ കണക്കുകൂട്ടിത്തുടങ്ങി. ഇതാണ് അണ്ടര്‍ റിക്കവറി. അതായത് അന്താരാഷ്ട്രവിപണിക്കനുസൃതമായി പെട്രോളിയം ഉത്പന്നങ്ങള്‍ വിറ്റിരുന്നുവെങ്കില്‍ ലഭിക്കേണ്ട ലാഭം. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, അന്താരാഷ്ട്രവിപണിയില്‍നിന്ന് ഇന്ത്യ വാങ്ങുന്ന അസംസ്കൃത എണ്ണ നമ്മുടെ ആഭ്യന്തരസംവിധാനമുപയോഗിച്ച് കുറഞ്ഞ ചെലവില്‍ സംസ്കരിച്ച് പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഉത്പന്നങ്ങളാക്കി വില്ക്കുമ്പോള് അന്താരാഷ്ട്രവിപണിയില്‍ കൂടിയ സംസ്കരണച്ചെലവില്‍ ഉത്പാദിപ്പിച്ചു വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്കുള്ള വില കണക്കാക്കണം. ആ നിലക്ക് കണക്ക് കൂട്ടുമ്പോള്‍ ഉണ്ടാകുന്ന വിലകള്‍ തമ്മിലുള്ള വ്യത്യാസമാണ് അണ്ടര്‍ റിക്കവറി.
മറ്റൊരു പ്രധാനപ്രശ്നം എണ്ണ സെസ് സംബന്ധിച്ചുള്ളതാണ്. ആഭ്യന്തരമായി ഒരു ടണ്‍ എണ്ണയ്ക്ക് 2500 രൂപവീതം 1974-ലെ എണ്ണ വ്യവസായ വികസന നിയമം അനുസരിച്ച് സെസ് ഈടാക്കുന്നുണ്ട്. നേരത്തേ അത് 1800 രൂപയായിരുന്നു. 1975-ല്‍ ഈ മേഖലയെ സഹായിക്കുന്നതിന് എണ്ണ വ്യവസായ വികസന ബോര്‍ഡും സ്ഥാപിച്ചു. വര്‍ഷം ഏകദേശം 5400 കോടിരൂപയോളം ഈയിനത്തില്‍ സര്‍ക്കാറിന് ലഭിക്കുന്നുണ്ട്. പാര്‍ലമെന്ററി സമിതിയുടെ പരിശോധനയില്‍ 2005 മാര്‍ച്ച് 31 വരെ 55,966.81 കോടിരൂപ സെസ് ഇനത്തില്‍ സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ട്. എണ്ണ വികസന ബോര്‍ഡിന് നല്കിയതാകട്ടെ വെറും 902.40 കോടിയും. എന്ന് വെച്ചാല്‍ പുതിയ എണ്ണ-ഗ്യാസ് പാടങ്ങള്‍ കണ്ടെത്തുന്നതിനും ഈ മേഖലയിലെ വികസനത്തിനും ഗവ: താല്പര്യം കാണിക്കുന്നില്ല. ഇനി ഭാഗ്യവശാല്‍ പുതിയത് കണ്ടു പിടിച്ചാല്‍ അത് തുച്ഛമായ വിലക്ക് സ്വകാര്യ മേഖലക്ക് കൈമാറുന്നു. അവരാകട്ടെ ജനജീവിതത്തെ ബാധിക്കുന്ന ഒരു സുപ്രധാന മേഖല എന്നതില്‍ കവിഞ്ഞു പൊന്മുട്ടയിടുന്ന താറാവിനെ പോലെയാണ് ഇത് പരിഗണിക്കുന്നത്.
ഇവരുടെ നഷ്ടക്കച്ചവടം എന്ന വാദം ഈ കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ട് തന്നെ ചോദ്യം ചെയ്യുന്നു. ഉദാഹരണത്തിന് ഐ.ഒ.സിയുടെ മുന്‍ വാര്‍ഷികറിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ലക്ഷകണക്കിന് കോടിരൂപയുടെ വന്‍കിട പദ്ധതികളില്‍ ഐ.ഒ.സി. ഭാഗഭാക്കാണ്. ആണവോര്‍ജ ഉത്പാദനവുമായി ബന്ധപ്പെട്ട് ആണവോര്‍ജ കോര്‍പ്പറേഷനുമായി ധാരണാപത്രത്തിലും ഈ കമ്പനി ഒപ്പിട്ടുണ്ട്. ഉയര്‍ന്ന മൂലധനവും സാവധാനത്തിലുള്ള ലാഭവും പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. പാപ്പരാകാന്‍ പോകുന്ന എണ്ണക്കമ്പനിയാണോ ഇത്തരം കരാര്‍ ഒപ്പിടുന്നത്? അതോ ജനങ്ങളുടെ കയ്യില്‍ നിന്നും പിടിച്ചുപറി നടത്തിയാണോ ആണവോര്‍ജം ഉണ്ടാക്കാന്‍ പോകുന്നത്?.
വിശദമായി അറിയുവാന്‍ താഴെയുള്ള ലിങ്കുകള്‍ ഉപയോഗപ്പെടും എന്ന് കരുതുന്നു.